Friday 27 April 2012

വൈവാഹീകം


ഓരോ  നോട്ടവും  പകയുടേതായിരുന്നു 
ഓരോ  വാക്കും  അമര്‍ഷത്തിന്റെ  പുലയാട്ടായിരുന്നു 
ഓരോ  ചുംബനവും  പകരം  വീട്ടലായിരുന്നു
ഓരോ  രാവും  കടന്നാക്രമണത്തിന്റെതായിരുന്നു
ഓരോ  കീഴടങ്ങലും  ആദ്മനിന്ദയുടെ 
കടലാഴങ്ങളില്‍  ആരുമറിയാതെ 
അമര്‍ത്തി വച്ച  രോദനങ്ങളായിരുന്നു  
എന്നിട്ടുമിപ്പോഴും  ഞങ്ങള്‍  
ഒരേ  മേല്‍ക്കൂരയ്ക്കു   കീഴെ 
ഒരേ  കിടപ്പുമുറിയില്‍
ഇരുട്ടിനെ  പുണര്‍ന്നങ്ങിനെ  ശ്വാസം  മുട്ടിപ്പിടയുന്നു 
എന്തിനെന്നറിയാതെ 

സാന്ത്വനം


തിരിഞ്ഞും  മറിഞ്ഞും  കിടന്നു  മടുത്തു. ഉറക്കം  വരുന്നതേയില്ല  വല്ലാത്തൊരു  അസ്വസ്ഥത. എഴുന്നേറ്റു  ലൈറ്റിട്ടാലോ   ടി വി  ഓണ്‍  ചെയ്താലോ  ശ്രീകുട്ടി  ഉണരുo.  അവള്‍  ദേഷ്യപ്പെടുകയും  ചെയ്യും.  അവളെ  കുറ്റം  പറയാനും  പറ്റില്ല.  രാവിലെ  അഞ്ചുമണി  മുതല്‍  തുടങ്ങുന്ന  അവളുടെ  ഓട്ടം  തീരുന്നത്  രാത്രി  പന്ത്രണ്ടു  മണിക്കാണ്.  ക്ഷീണിച്ചാണ്  വന്നു  കിടക്കുക  കിടന്നപാടെ  ഉറങ്ങിപോവുകയും  ചെയ്യും. ഇപ്പോള്‍  തനിക്കവളോട്  അസൂയ  തോന്നുന്നു  ഇവളെപ്പോലെ  എല്ലാം  മറന്നുറങ്ങാന്‍  കഴിഞ്ഞെങ്കില്‍. രാവിലെ  അവള്‍  ചായയുമായി  വന്നപ്പോള്‍  പറഞ്ഞതാണ്  ഇന്ന്  ലീവെടുക്കാന്‍
“കൊച്ചു  കുട്ടിയാ  പവിയെട്ടന്‍  ഒരു  പനി വന്നപ്പോഴേക്കും  ഞാന്‍  എന്തിനാ  ലീവെടുത്ത്  വീട്ടിലിരിക്കുന്നത്?   മാര്‍ച്ച്‌  ആയതോണ്ട്  ഒത്തിരി  പണി  ഉണ്ട്.  അവധിയെടുത്താല്‍  നാളെ  ചെല്ലുമ്പോള്‍  ആ  പരട്ട  സേട്ടുവിന്റെ  മുഖം  കാണണം. മോള്‍ക്ക്‌   പനിയായപ്പോള്‍   രണ്ടു    ദിവസം   അവധിയെടുത്തതിന്റെ  ദേഷ്യം  ഇതുവരെ  തീര്‍ന്നിട്ടില്ല  അപ്പോഴാ”
ധൃതിയില്‍  അടുക്കളയിലേക്കൊടുന്ന  ശ്രീക്കുട്ടിയോടു  വല്ലാത്തൊരു  ദേഷ്യം  തോന്നിയെങ്കിലും  ഒന്നും  പറഞ്ഞില്ല.  പഴയത്  പോലെ  ഒന്നുമല്ല  അവളിപ്പോള്‍.  തന്നെക്കുറിച്ചവള്‍  തീരെ  ഓര്‍ക്കാറെയില്ല  എന്ന്  തോന്നാറുണ്ട്. രാവിലെ  അഞ്ചു  മണിക്കുണര്‍ന്നാല്‍  ഞങ്ങള്‍  നാല്  പേര്‍ക്കുള്ള  ടിഫിനും  ബ്രേക്ക്‌  ഫാസ്റ്റും    തയ്യാറാക്കി  ഒന്‍പതു  മണിക്ക്  ഓഫീസിലെത്താനുള്ള  തിടുക്കത്തില്‍  ഞാന്‍  അവളെ  ഒന്നും  സഹായിക്കാറില്ല  എന്നതാണ്  നേര്. തയ്യാറാകുന്ന  കുട്ടികളെ  സ്കൂളില്‍  കൊണ്ടാക്കുക  മാത്രമേ  ചെയ്യാറുള്ളു. അവളൊരിക്കലും  പരാതി  പറയാറില്ല, ബ്രേക്ക്‌ ഫാസ്റ്റ്  ഒരിക്കലും  ശ്രീക്കുട്ടി  കഴിക്കാറില്ല സമയം  കിട്ടാത്തതോണ്ടതൊരു  ശീലമാക്കിയിട്ടുണ്ട്  അവള്‍. അവള്‍  അവളുടേതായ ഒരു ലോകം ഉണ്ടാക്കിയെടുത്തപ്പോള്‍ ഞങ്ങള്‍ക്ക്  ഞങ്ങളുടേതായ ഒരു ലോകം അന്യമായിപ്പോയി.    
വൈകുന്നേരം  ജോലി കഴിഞ്ഞു വന്നാല്‍ നേരെ അടുക്കളയിലേക്കാണ് പോവുക.  അവള്‍  അടുക്കളയോതുക്കി,  മക്കളെ  പഠനത്തില്‍  സഹായിച്ചു കൊണ്ടിരിക്കുമ്പോഴാകും  ഞാന്‍  ജോലി  കഴിഞ്ഞു  വരിക.  ഡ്രസ്സ്‌  മാറി  മേല്   കഴുകി വരുമ്പോഴേക്കും  ചായയുമായി  അവളെത്തും.  ഞാന്‍ ചായ കുടിച്ചു വെറുതെ എന്തേലും വായിച്ചു കട്ടിലില്‍  കയറിക്കിടക്കും. കുട്ടികളുടെ പഠനം  കഴിയുമ്പോള്‍ അത്താഴത്തിനിരിക്കും. ഊണ്  മേശയിലാണ്   അത്യാവശ്യം  ചോദ്യങ്ങളും  ഉത്തരങ്ങളും  മക്കളുടെ   വിശേഷങ്ങളും  ഒക്കെ   പറയുക. മക്കള്‍  ഉറങ്ങാന്‍  പോവുകയും  ഞാന്‍  ടി  വി  ഓണ്‍  ചെയ്യുകയും  ചെയ്യുമ്പോള്‍  ശ്രീക്കുട്ടി   വീണ്ടും  അടുക്കളയിലേക്കു  കയറും. പാത്രങ്ങള്‍  വൃത്തിയാക്കി  പിറ്റെന്നത്തെക്കുള്ള  പച്ചക്കറികള്‍  ഒക്കെ  അരിഞ്ഞു  വയ്ക്കും.  തിരികെ  വന്നു  ടീവിയും  ലൈറ്റും  ഓഫാക്കി,  നിശബ്ദമായ  ഒരു  പ്രാര്‍ത്ഥനയോടെ  വന്നു  കിടക്കും.  അപ്പോള്‍ തന്നില്‍ ഒരു  ആഗ്രഹമുണരുകയും  അവളെ  തന്നോട്  ചേര്‍ത്തു  പിടിക്കാന്‍  ശ്രമിക്കുമ്പോള്‍  “പവിയെട്ടാ  പ്ലീസ് ’  എന്നൊരു   പൂരിപ്പിക്കാത്ത  എതിര്‍പ്പില്‍  തന്റെ  ആവേശമൊക്കെ  കെട്ടടങ്ങുകയും  ചെയ്യും. ആദ്യമൊക്കെ  അവളുടെ  എതിര്‍പ്പിനെ  വക  വയ്ക്കാതെ  അവളെ  ബലമായി കീഴ്പ്പെടുത്താന്‍  ശ്രമിച്ചിരുന്നു.  ആ  ബലപ്രയോഗവും  അവളുടെ  നിശബ്ദമായ  കീഴടങ്ങലും  എന്തോ  ഒരു ആദ്മനിന്ദയും  കുറ്റബോധവുമൊക്കെ  തോന്നി  എവിടെയോ  ഒരു  അകല്‍ച്ച  ഉണ്ടാകുന്നു  എന്ന്   തോന്നിയതോണ്ടാകാം അത് കൂടുതല്‍  തുടരാന്‍  കഴിഞ്ഞില്ല. ഞാനെന്റെ  ബാല്യത്തിന്റെ സുരക്ഷിതത്ത്വത്തിലേക്കും,  യവ്വുനത്തിന്റെ  ആവേശത്തിലേക്കും,  ഈ  മഹാനഗരത്തില്‍ വന്നുപെട്ടതിനെക്കുറിച്ചൊക്കെ  ഓര്‍ത്തു  അവസാനം  ശ്രീക്കുട്ടിയുമായി  ജീവിതം  തുടങ്ങിയ  ആ  നല്ല  ഓര്‍മ്മകളില്‍  എത്തി  നില്‍ക്കും.
ആ നാളുകളില്‍ ശ്രീക്കുട്ടി ഇങ്ങനെ  ഒന്നുമായിരുന്നില്ല. വിടര്‍ന്ന കണ്ണുകളില്‍ വിസ്മയവും  മനസ്സ്   നിറയെ സ്നേഹവുമായി ഒരുപാട് ലോലഭാവങ്ങളോടെ  തന്നില്‍ മാത്രം ഒതുങ്ങി നിന്നവള്‍. ഓമനിക്കാന്‍ തോന്നുന്ന ആ ഭാവങ്ങളൊക്കെ എവിടെയാണവള്‍ക്ക് നഷ്ട്ടമായത്? അന്നൊക്കെ താന്‍ ചെറുതായി ഒന്ന് ദേഷ്യപ്പെട്ടാല്‍ മതി പിന്നെ ദിവസം മുഴുവന്‍   കരച്ചിലാകും എല്ലാ കാര്യങ്ങളും വിട്ടു വീഴ്ച കൂടാതെ ചെയ്തു തീര്‍ക്കുമ്പോള്‍ കണ്ണൊക്കെ  ചുമപ്പിച്ചങ്ങിനെ ഒരു  പ്രതിഷേധം നിശ്ശബ്ദമായി കൊണ്ടുനടക്കും. രാത്രി ടി വി ഓഫാകി  ലൈറ്റും കെടുത്തി കഴിഞ്ഞിട്ടും കുറെ നേരം സോഫയില്‍ പോയിരിക്കും. പിന്നെ  നിശ്ശബ്ദയായി  വന്നു  കിടക്കുമ്പോള്‍  താനവളെ  വരിഞ്ഞു  മുറുക്കുമ്പോള്‍  പ്രണയം  കുറുകുന്ന  തേങ്ങലോടെ  തന്നിലേക്കലിഞ്ഞു  ചേരാറുള്ള  ആ  മധുരമായ  ഓര്‍മ്മകളില്‍  കണ്ണുകള്‍  അടഞ്ഞു  പോകും.
തനിക്കൊരു  പനി  വന്നാല്‍  ഓഫീസില്‍  നിന്നും  വരാനിത്തിരി  വൈകിയാല്‍  വിഷമിക്കുന്ന  ശ്രീക്കുട്ടി, രണ്ടു  കുട്ടികളുടെ  ജനനo,  അവരെ  വളര്‍ത്താനുള്ള  തിരക്കുകള്‍,  വീട്  വാങ്ങിയ  ശേഷമുള്ള  കടങ്ങള്‍  വീട്ടാനായി ഒരു  ജോലി  കൂടി  ആയപ്പോള്‍  ശ്രീക്കുട്ടി  പരിഭവിക്കാനും  സ്നേഹിക്കാനും  പ്രണയാര്‍ദ്രമായ്   തന്നെ  ഒന്ന്  നോക്കാന്‍  പോലും  മറന്നിരിക്കുന്നു.
ഇന്നലെ  തന്നെ  വളരെ  വൈകിയാണ്  ഓഫീസില്‍  നിന്നും  വന്നത്  നല്ല  തലവേദനയും  പനിയുമുണ്ടായിരുന്നു.  കയ്യും  മുഖവും  കഴുകി  വന്നപ്പോഴേക്കും  അവള്‍  ചായയുമായി  വന്നിരുന്നു.  ചായ  കുടിച്ചു ' ഭയങ്കര  തലവേദന' എന്ന്  പറഞ്ഞു  കയറിക്കിടക്കുമ്പോള്‍  ശ്രീക്കുട്ടി  അടുത്തു  വരുമെന്നും  നെറ്റിയില്‍  തൊട്ടു  നോക്കി  ‘പവിയെട്ട  നന്നായി   പനിക്കുന്നുണ്ടല്ലോ   ഒരു ഡോക്ടറെ  കാണാമായിരുന്നു  ഈ  ക്രോസിന്‍  കഴിക്കു ’ എനൊക്കെ  പറഞ്ഞു  പരിഭ്രമിക്കുമെന്നു  വിചാരിച്ചു . പക്ഷെ  അവള്‍  ആഹാരം  വിളമ്പി  മേശപ്പുറത്തു  വച്ചിട്ട്  ‘പവിയെട്ടാ  വന്നൂണ്    കഴിക്കു  ‘ എന്നൊരു  ആജ്ഞ  നല്‍കുകയാണ്  ചെയ്തത്. ദേഷ്യവും  വെറുപ്പും  ഒക്കെ  തോന്നിയെങ്കിലും  ‘എനിക്ക്  വേണ്ട ’ എന്നൊരു  ഒഴുക്കന്‍  മറുപടിക്ക്  ശേഷം  പുതപ്പെടുത്തു  തലവഴി  മൂടിക്കിടന്നു. ആഹാരം  തിരികെ  എടുത്തു  വയ്ക്കുമ്പോള്‍  അവള്‍  ദേഷ്യപ്പെട്ടു 
‘സുഖമില്ലേല്‍ ഒരു  ഡോക്ടറെ  കാണരുതോ  എല്ലാ  കാര്യങ്ങളും  പറഞ്ഞു  ചെയ്യിക്കാന്‍ പവിയെട്ടനെന്താ  കൊച്ചു  കുട്ടിയാണോ ’ എഴുന്നേറ്റു  ചെന്ന്  കരണത്ത്  രണ്ടു  പൊട്ടിക്കണമെന്നു  തോന്നിയെങ്കിലും  അടക്കി.  അവള്‍  പറഞ്ഞ  പോലെ  കുട്ടിയായിരുന്നെങ്കില്‍   എത്ര   നന്നായിരുന്നു  ചുക്കും  തുളസിയിലയും  കുരുമുളകുമിട്ടു  തിളപ്പിച്ച  കാപ്പിയുമായി  അമ്മ  ഇടയ്ക്കിടെ  ഓടി  വരും  ചുട്ടു  പൊള്ളുന്ന  നെറ്റിയില്‍  അമ്മയുടെ  സ്നേഹത്തിന്റെ  നനുത്ത  ഉമ്മകള്‍ .  മുടിയിഴകളില്‍  വിരലോടിച്ചു  കൊണ്ട്  അമ്മ  അടുത്തിരിക്കുമ്പോള്‍  കണ്ണടച്ച്  കിടന്നാലും  അമ്മയുടെ  വേപഥ  പൂണ്ട  മുഖം  കാണാനാകും  മനസ്സില്‍.  പനി  ഇത്തിരി  കുറയുമ്പോള്‍  നല്ല  ചൂടുള്ള  പൊടിയരിക്കഞ്ഞിയും  ചമ്മന്തിയും  കനലില്‍  ചുട്ടെടുത്ത  പപ്പടവും  ചേര്‍ത്തു  കഴിപ്പിക്കുമ്പോള്‍  എത്ര  ആശ്വാസമായിരുന്നു . താനുറങ്ങുന്നത്  വരെ  അമ്മ  കാത്തിരിക്കും  പുതപ്പെടുത്തു  പുതപ്പിച്ചിട്ടു  തന്റെ  മുഖത്തു  തന്നെ  നോക്കിയിരിക്കും  അമ്മ. 'എന്റെ  കാവിലമ്മേ  എന്റെ  കുട്ടിക്ക്  വേഗം  സുഖാവനെ ’ എന്നൊരു  പ്രാര്‍ത്ഥനയോടെ  തന്നോട്  ചേര്‍ന്നുകിടക്കുന്ന  അമ്മ. ഇടക്കുണര്‍ന്നു  കട്ടന്കാപ്പിയുണ്ടാകി  തരുന്ന  അമ്മയുടെ  ഓര്‍മ്മകളില്‍  മയങ്ങി പോയതോണ്ടാകും  സ്വപ്നത്തിലും  ബാല്യവും  സ്നേഹത്തിന്റെ  നിറങ്ങളും  അമ്മയുടെ  സ്നേഹവും  മാത്രമായിരുന്നു  ആ  ഒരു  മധുരം  ഓര്‍മ്മയിലുള്ളതോണ്ടാകാം  ശ്രീക്കുട്ടിയോടു  ലീവെടുക്കാന്‍  പറഞ്ഞത്. മറുപടി  തന്നെ  തളര്‍ത്തുന്ന  പോലെ  തോന്നി. ഒന്ന്  ഞാനിപ്പോള്‍  തിരിച്ചറിയുന്നു  എനിക്കിപ്പോള്‍  ശ്രീക്കുട്ടിടെ  മേല്‍  അധികാരങ്ങളൊന്നുമില്ല  മുട്ടിയുരുമ്മി  കിടക്കുമ്പോഴും  അവളെ  ഒന്ന്  ചേര്‍ത്തു  പിടിക്കാനുള്ള  സ്വാതന്ത്ര്യം  തനിക്കില്ല  എന്നൊരു  വേവലാതിയോടെ  ഞാന്‍  അവളെ  നോക്കി. അവള്‍  ശാന്തമായി  ഉറങ്ങുന്നു  അല്‍പ്പം  വിടര്‍ന്ന  ചുണ്ടുകള്‍  ചലിക്കുന  ഇമകള്‍  നെറ്റിയിലേക്ക്  വീണു  കിടക്കുന്ന  മുടിയിഴകള്‍  മാടിയൊതുക്കി  നനുത്ത  കണ്പോളകളിലുമ്മ  വച്ചു നെഞ്ചോട്‌  ചേര്‍ത്തു പിടിക്കണമെന്ന  തോന്നല്‍  അസഹ്യമാവുകയാണ്. പനി  പെട്ടെന്ന്  കൂടിയപോലെ  ശ്വാസം  മുട്ടുന്നത്  പോലെ  ഒക്കെ  തോന്നിയപ്പോള്‍  എഴുന്നേറ്റു  ലൈറ്റിട്ടതും  ശ്രീക്കുട്ടി  ഉണര്‍ന്ന.‘എന്താ  പവിയെട്ടാ  സുഖമില്ലേ?’
“ഒന്നുമില്ല  ഉറക്കം  വരുന്നില്ല ” അങ്ങിനെ  പറയാനാണ്  തോന്നിയത് .
‘പകല്  മുഴുവന്‍  കിടന്നു  ഉറക്കമല്ലാരുന്നോ   പിന്നെങ്ങിനെ  ഉറക്കം  വരും  ആ  കുട്ടികളെ  ഉണര്‍ത്താതെ  ലൈറ്റ് കെടുത്തി  കിടക്കാന്‍  നോക്ക് ” ഉറക്കം  നഷ്ട്ടപ്പെട്ടത്തിന്റെ  ദേഷ്യത്തോടെ  ശ്രീക്കുട്ടി  പറഞ്ഞു.
വല്ലാത്തൊരു  നീറ്റല്‍ വേദന ഒക്കെ തോന്നി . ചില  നേരങ്ങളില്‍    മനുഷ്യന്‍  എത്ര  നിസ്സഹായനാണ്   എന്നോര്‍ത്തപ്പോള്‍  കണ്ണുകള്‍  നിറഞ്ഞു  വന്നു. അമ്മയുടെ  മുഖമാണപ്പോള്‍  ഓര്‍മ്മ  വന്നത്.  എനിക്കുടനെ  അമ്മയെ  കാണണമെന്ന്  തോന്നി. അലമാരയുടെ  മുകളില്‍  നിന്നും  ബ്രീഫ്കെസു    എടുത്തു  തുറന്നു  രണ്ടു  മൂന്ന്  ജോഡി  ഡ്രസ്സ്‌  എടുത്തു  വച്ചു. ഒട്ടൊരു അതിശയത്തോടെ  ശ്രീക്കുട്ടി  എഴുന്നേറ്റു  വന്നു
‘പവിയെട്ടനെങ്ങോട്ടാ  ഈ  രാത്രിയില്‍ ?’
"ഞാന്‍  രാവിലെ  ഒന്ന്  വീട്  വരെ  പോകുന്നു  അമ്മയെ  ഒന്ന്  കാണണം ” വല്ലാതെ  നനഞ്ഞു  നേര്‍ത്തു  പോയിരുന്നു  തന്റെ  ശബ്ദം. പെട്ടെന്ന്  ലൈറ്റ്  കെടുത്തി  കട്ടിലില്‍  കയറിക്കിടക്കുമ്പോള്‍  തോന്നി  ശ്രീക്കുട്ടി യിപ്പോള്‍  തന്നെ  ചേര്‍ത്തു  പിടിക്കുമെന്നും,  അലിവാര്‍ന്നൊരു  ചുമ്പനം  നെറുകയില്‍  തരുമെന്നും  അപ്പോള്‍  ചൂടുള്ളൊരു മിഴിനീര്‍ക്കണം  തന്റെ  മുടിയിഴയില്‍  വീണു   ചിതറുമെന്നും  ആ  മാറില്‍  മുഖം  ചേര്‍ത്തു  വെറുതെ  കുറെ  കരയണമെന്നും  ഒക്കെ.

Friday 20 April 2012

രാവുറങ്ങാതെ

  
രാവേറെയായിട്ടും
പറയാനൊരുപാടുണ്ടായിരുന്നു 
നെടുവീര്‍പ്പും മൂളലും 
ഇടയ്ക്കിത്തിരി കണ്ണുനീരുമായി 
പ്രഭാതമെത്തിയപ്പോള്‍ തനിച്ചായിരുന്നു
പറഞ്ഞതൊന്നും ഓര്‍മ്മയുണ്ടായിരുന്നില്ല
പറയാനൊന്നും അവശേഷിച്ചിരുന്നില്ല
കണ്ണുനീരുറഞ്ഞുണ്ടായ ഉപ്പു തേച്ചുണക്കാന്‍ 
ശ്രമിക്കുന്നൊരു മുറിവല്ലാതെ 
എന്നാണാവോ ഈ മുറിവുണങ്ങുകയെന്നൊരു 
വെറും വേവലാതിയല്ലാതെ     

Monday 27 February 2012

അപ്പന്‍

അപ്പന്‍  കട്ടിലില്‍  നീണ്ടു നിവര്‍ന്നു കിടന്നുറക്കമാണ്. ജനല്‍  തുറന്നു  കിടക്കുന്നതുകൊണ്ട്   തണുത്ത   കാറ്റ്  മുറിയിലേക്കടിച്ചു   കയറി.  ജനലരുകില്‍  നിന്ന  മുല്ല  നിറയെ  പൂത്തിരുന്നു. കിണറ്റുകരയിലെ  കൊന്നയിലും  പൂക്കളുണ്ട്. അമ്മ  മരിച്ചൊഴിഞ്ഞ   കട്ടിലില്‍  ഞാന്‍  വെറുതെ  ചാഞ്ഞു  കിടന്നു. മറ്റന്നാള്‍  തിരിച്ചു  പോകേണ്ടതാണ്.  പത്തു  ദിവസത്തെ  അവധിക്കാണ്  കമ്പനിയില്‍   എഴുതികൊടുത്തത്.  ഇന്ന്  ഒന്‍പതു  ദിവസമായി. 
അമ്മയുടെ  മരണം  കഴിഞ്ഞു  പോകുമ്പോള്‍  ത്രേസ്യാക്കൊച്ചമ്മയുണ്ടായിരുന്നു  അപ്പന്  കൂട്ടായി.  കഴിഞ്ഞ  മാസം  അവര്  ഡല്‍ഹിക്ക് പോയി;  ഇളയ  മകളുടെ  പ്രസവ  ശുശ്രൂഷക്കായി. അപ്പന്റെ  കത്ത്  വന്നത്  ഒരു  ശനിയാഴ്ചയായിരുന്നു. രാത്രി  മുഴുവന്‍  അപ്പനെക്കുറിച്ചായിരുന്നു  ചിന്ത. ആറുമാസം  കട്ടിലില്‍  തളര്‍ന്നുകിടന്ന  അമ്മയുടെ  കാര്യങ്ങളൊക്കെ  നോക്കിയിരുന്നത്  അപ്പനായിരുന്നു.  ഞങ്ങള്‍  ആണ്മക്കള്‍  രണ്ടു  പേരും  കുടുംബമായി  നഗരത്തില്‍  തന്നെ  ആയിരുന്നു.  പെങ്ങന്മാരായ  സിസിലിയും  സലോമിയും  ഇടക്കൊക്കെ  വന്നു  പോകും.  ഒരു  നൂറു  കൂട്ടം  കാര്യങ്ങളാണവര്‍ക്ക്. അമ്മയുടെ  മരണ  അറിയിപ്പ്  കിട്ടിയപ്പോഴാണ്  ഞങ്ങള്‍  ഓടിപ്പിടഞ്ഞു  വന്നത്. അമ്മയുണ്ടായിരുന്നപ്പോള്‍ തളര്‍ന്നു  കിടപ്പാണെലും  അപ്പന്‍  തനിയെ  ആണെന്നൊരു  ബോധം  ഞങ്ങള്‍ക്കുണ്ടായിരുന്നില്ല. ശനിയാഴ്ച  വൈകീട്ട്  ഞാന്‍  ജോലി  കഴിഞ്ഞു  വന്നവഴി  വിന്‍സെന്റിന്റെ  വീട്ടില്‍  കയറി  വിവരം  പറഞ്ഞപ്പോള്‍  അവന്‍  പറഞ്ഞു 



 ‘ ഇച്ചായന്‍  പോയി  അപ്പനെ  ഇങ്ങു  കൊണ്ട്  വാ  നമ്മുടെ  കൂടെ  മാറി  മാറി  താമസിക്കട്ടെ .  വീടും സ്ഥലവും  നമുക്ക്  സൌകര്യംപോലെ  പിന്നീട്  വില്‍ക്കാം ” വല്ലാത്തൊരു  ഞെട്ടലാണത്   കേട്ടപ്പോള്‍  തോന്നിയത് വീട്  വില്‍ക്കാനോ?  അവന്‍  നഗരത്തില്‍  ഒരു  വീട്  വാങ്ങിയിട്ടുണ്ട്.
രാത്രി  അത്താഴം  കഴിച്ചു  കഴിയുമ്പോള്‍,  മക്കള്‍  അവരുടെ  മുറിയിലേക്ക്  പോയാല്‍,  ഞാനും  ആലീസും   ബാല്‍ക്കണിയിലെ  വെറും  നിലത്തു  വന്നു  കിടക്കും. നഗരത്തിലെ  ആകാശം  നോക്കി  കൊച്ചു  സന്തോഷങ്ങളും  വിഷമങ്ങളും  വേവലാതികളും  പരിഭവങ്ങളുമൊക്കെ  പങ്കു  വയ്ക്കുന്ന  ആ   നിമിഷങ്ങളില്‍ ആണ്   അപ്പനെക്കുറിച്ചു  പറഞ്ഞത്.  അവളും  വിന്സേന്റിനെ  അനുകൂലിക്കയാണ്  ചെയ്തത്. അങ്ങിനെയാണീ  വരവ്. അപ്പന്‍  തന്നോടൊപ്പം  വരുമെന്നതിന്  ഒരു  സംശയവും ഉണ്ടായിരുന്നില്ല  ഇവിടെ  വന്നു  കയറുന്നത്  വരെ. പക്ഷെ  ഒന്‍പതു  ദിവസം  കഴിഞ്ഞിട്ടും  അപ്പനോടാ  വിവരമൊന്നു   പറയാന്‍   പോലും  തനിക്കിത്  വരെ  കഴിഞ്ഞിട്ടില്ല  എന്നുമാത്രമല്ല  മറ്റന്നാള്‍  പോകും  വരെ  തനിക്കത്‌  പറയാന്‍  കഴിയുമെന്നും  തോന്നുന്നില്ല.
അപ്പന്‍  രാവിലെ  അഞ്ചു  മണിക്കുണരും.  പള്ളിയില്‍  നിന്നും  ഒഴുകിയെത്തുന്ന  പാട്ടിനൊപ്പം  അപ്പനും  പാടും 
“സ്വര്‍ഗസ്ഥനായ  പിതാവേ  നിന്‍ -
 നാമം  പൂജിതമാകണമേ
നിന്റെ  രാജ്യം  വരേണമേ ….
മുന്‍വശത്തെ  ക്രൂശിത  രൂപത്തിന്  മുന്നിലെത്തി  കുരിശു  വരച്ചു  അപ്പന്‍  അടുക്കളയിലേക്കു  കയറും.  ഒരു  കട്ടന്‍  കാപ്പിയുണ്ടാക്കി  കുടിച്ചിട്ട്, പ്രഭാത  കൃത്യങ്ങള്‍ക്ക്  ശേഷം ,  മൂന്നു  മുറിയും  അടുക്കളയും  ഇരുവശവും  വരാന്തയുമുള്ള  വീട്  മുഴുവന്‍  അടിച്ചു  വാരി  വൃത്തിയാക്കും.  പുലര്‍വെട്ടം  വീണലുടന്‍  മുറ്റവും  തൂത്തു  വൃത്തിയാക്കി  അപ്പന്‍  പറമ്പിലേക്ക് ഇറങ്ങും.   വെള്ളം  കോരി  പറമ്പ്  മുഴുവന്‍  നനയ്ക്കും.  ഈ  എന്പതു  സെന്റിന്റെ  പച്ചപ്പ്‌  മുഴുവന്‍  അപ്പന്റെ  അധ്വാനമാണ്. ഇടക്കെപ്പോഴോ  കോഴികളെ  കൂട്  തുറന്നു  പുറത്തു  വിട്ടു   അടുക്കളയില്‍  നിന്നും  ഒരു  പിടി  പഴംചോറ്  വാരി  മുറ്റത്തേക്കു നീട്ടിയെറിയും.  വക്ക്  പൊട്ടിയ  അലുമിനിയം  ചെരുവത്തില്‍  തവിടും   ഗോതമ്പ്  പൊടിയും  ചേര്‍ത്ത്  കുഴച്ചു  വച്ച്  കണ്ണന്‍  ചിരട്ടയില്‍  വെള്ളവുമെടുത്തു  വയ്ക്കും. പിന്നെയും  തൊടിയിലെക്കിറങ്ങും.  വെയിലുറക്കുന്നത്  വരെ  അപ്പന്‍  പറമ്പില്‍  തന്നെ  ആയിരിക്കും.  ഇടക്കെപ്പോഴോ  തന്നോട്  പറഞ്ഞു  
“നീ  ആ  നാണുവിന്റെ  ചായപീടികയില്‍  പോയി  ചായയും  പലഹാരവും  കഴിച്ചോ. അല്ലാതെ  ഇവിടിപ്പോ  ആരാ  എന്തെങ്കിലുമുണ്ടാക്കി  തരാന്‍  എനിക്ക്  രാവിലെ  പഴംകഞ്ഞിയാണ് പതിവ്  എനിക്കതാ  സുഖം’
ഞാന്‍  ചായക്കടയില്‍  പോയി  ചായ  കുടിയും  പത്ര  വായനയും  കഴിഞ്ഞു  പരിചയമുള്ളവരോടൊക്കെ  കുശലം  പറഞ്ഞിരിക്കുന്നതിനിടയില്‍  അപ്പന്‍  പാടത്ത്  പോയി  വരും  വഴി  മീനും  വാങ്ങി  വീട്ടിലേക്ക്‌  വരുമ്പോള്‍  ഞാനും  കൂടെ  പോന്നു. അപ്പന്‍  വന്നപാടെ  അടുക്കളയിലേക്കു കയറി  മന്കലത്തില്‍  അരി  കഴുകി  അടുപ്പത്തിട്ട്  മീന്‍  വെട്ടാനിരുന്നു.  ഞാന്‍  പ്രത്യേകിച്ചൊന്നും  ചെയ്യാതെ  അപ്പന്റെ  ജോലികള്‍  നോക്കിയിരുന്നു.  അപ്പന്‍  മുളക്  വറുത്തു  അരകല്ലില്‍  അരച്ച്  മീന്‍ കറിയുണ്ടാക്കുന്നത്  അതിശയത്തോടെയാണ്  ഞാന്‍  നോക്കിയത്. മീന്‍കറി അടുപ്പില്‍  വച്ചിട്ട്  അപ്പന്‍  മുറ്റത്തിനരുകില്‍  നില്‍ക്കുന്ന  വാഴയില്‍  നിന്നും  ഒരു  പടല  കായ  അടര്ത്തിയെടുത്തിട്ടു ആരോടുമല്ലാതെ  പറഞ്ഞു 
" ഉള്ളിയും  മുളകും  ചതച്ചിട്ട്  വെളിച്ചെണ്ണയില്‍   വറ്റിച്ചെടുത്താല്‍  നല്ലതാ ”  
 
ഉച്ചക്ക്  ഞങ്ങള്‍  രണ്ടുപേരും  ഒരുമിച്ചിരുന്നാണ്  ഊണ്  കഴിച്ചത്.  എനിക്കുള്ള  ആഹാരം  അപ്പന്‍  മേശപ്പുറത്താണ്  വച്ചത് . തറയിലിരുന്നാണ്  അപ്പന്‍  ഊണ്  കഴിച്ചത്.  ഇടക്കൊരു  പിടി  ചോറ്   മുറ്റത്തേക്കു  വീശിയെറിഞ്ഞു.  കോഴികളും  കാക്കകളും  അത്  മത്സരിച്ചു  കൊത്തിപ്പെറുക്കി . ഊണിനു  ശേഷം  ഞാന്‍  കോലായില്‍  വന്നു  കിടന്നു.  അപ്പന്‍  അടുക്കളയടച്ചു  മുന്‍വശത്തെ  മുറ്റത്തിനരുകിലെ  മാവിന്റെ  തണലിലിരുന്നു  ഓല  മടലുകള്‍  കീറി  ഉണക്കാനിട്ടു,  താഴെ  തൊടിയില്‍  പുല്ലരിയുന്ന  രാധേച്ചിയോടു  കുശലം  പറഞ്ഞു.   അവരുടെ  കൊച്ചു  മകന്  ചാമ്പക്ക  ഉലര്‍ത്തി കൊടുത്തും  ഓല പീപ്പിയുണ്ടാക്കി  കൊടുത്തും  പറമ്പാകെ  ചുറ്റി  നടന്നു.  ഇടക്കെപ്പോഴോ  പണി   കഴിഞ്ഞു  പോകുന്ന  അയ്യപ്പനോട്‌  വിളിച്ചു  പറയുന്ന   കേട്ടു 
‘ചക്ക  വിളഞ്ഞു  കിടക്കുന്നതോരെണ്ണം  ഇട്ടോണ്ട്  പൊയ്ക്കോട  വേണേല്‍  ഒരു  നാളികേരവും എടുത്തോ"
അപ്പന്  തന്നോടൊപ്പം  വരാന്‍   കഴിയുമോ? നാലാം  നിലയിലെ   ആ  കുടുസ്സു  മുറയില്‍  അപ്പന്‍  എങ്ങിനെ  കഴിയും? നാളിതു  വരെയുള്ള  സമ്പാദ്യവും  ഒരു  ലോണും  കൂടി  എടുത്താണ്   ആ  ഒരു  ഒറ്റമുറി ഫ്ലാറ്റ്   ഞങ്ങള്‍  വാങ്ങിയത് . ഇടക്ക്  എനിക്കാലീസിനോട്  വല്ലാതെ  സ്നേഹം  തോന്നുമ്പോള്‍,  മക്കള്‍  വളരുന്നു  എന്ന  അവളുടെ  എതിര്‍പ്പിനെ  മറികടക്കാന്‍,  ഇടക്കൊരു  ഇടഭിത്തി  കെട്ടി  തിരിച്ചിട്ടുള്ള;  പരിമിതികള്‍ മാത്രമുള്ള  ആ  വീട്ടില്‍  അപ്പന്‍ എങ്ങിനെ  കഴിയും?
വെയില്‍  മങ്ങിക്കഴിയുംപോള്‍  അപ്പന്‍  കിണറ്റു  കരയില്‍  നിന്നും  ഇഞ്ച  തേച്ചു  കുളിച്ചു  തുണികളൊക്കെ  കഴുകിയിട്ട്  വെള്ള  മുണ്ടും  ഷര്‍ട്ട്‌‍മെടുത്തിട്ടു  പുറത്തേക്കിറങ്ങും.    കുരിശു  പള്ളിയുടെ  മുന്നിലെത്തി  കുരിശു  വരച്ചു  അപ്പനാ ചായക്കടയിലേക്ക്  കയറിപ്പോകും.  ഇനി  ഒരു എട്ടു  മണിയെങ്കിലുമാകും  അപ്പന്‍  അവിടെ  നിന്നും  വരാന്‍. ഞാന്‍  ആ  സമയമൊക്കെ  കോലായില്‍  മലര്‍ന്നുകിടന്നു  ബാല്യ  കൌമാരങ്ങളെ  ഓര്‍ത്തും,  വര്‍ത്തമാന  ദുരിതങ്ങളില്‍  ഉഴറിയും,   ഭാവിയുടെ  വ്യാകുലതകളിലേക്കെത്തി  നോക്കിയും  ഇളം  കാറ്റിന്റെ  തലോടലേറ്റ് കഴിയും .
അപ്പന്‍  വന്നു  കഴിയുമ്പോള്‍  ഞങ്ങള്‍   രണ്ടുപേരും  ഒന്നിച്ചിരുന്നു  പ്രാര്‍ത്ഥിച്ചു . 53 മണി  ജപവും കഴിഞ്ഞു  എത്രയും  ദയയുള്ള  മാതാവേ  എന്ന  പ്രാര്‍ത്ഥനയും  കഴിയുമ്പോഴേക്കും  എന്റെ  കാല്‍ മുട്ടുകള്‍   നന്നായി  വേദനിക്കുന്നുണ്ടാകും.  ഞങ്ങളുടെ  വീട്ടിലാണേല്‍   ആഹാരത്തിനു  മുന്‍പുള്ള  കുരിശു  വരയും,  ഞായറാഴ്ചയിലെ  പള്ളിയില്‍ പോക്കുമല്ലാതെ ,   അതും  ആലീസിനു  ഡ്യൂട്ടി  ഇല്ലെങ്കില്‍  മാത്രം,  പ്രാര്‍ത്ഥനകള്‍  ഉണ്ടായിരുന്നില്ല. പ്രാര്‍ത്ഥന  കഴിഞ്ഞാലുടന്‍  അപ്പനും  ഞാനും   അത്താഴം  കഴിക്കനിരിക്കും.  ഉച്ചത്തെ  മിച്ചമാണ്  അത്താഴം കൂടെ നല്ല  ചൂടുള്ള  ജീരകവെള്ളവും . അത്താഴം  കഴിച്ചു  അടുക്കളയോതുക്കി   അപ്പന്‍  മുന്‍വശത്തെ  വരാന്തയിലൂടെ    നടക്കും.  ഞാന്‍  അരഭിത്തിയില്‍  ഇരുന്നു  നാട്ടുകര്യങ്ങളൊക്കെ  ചര്‍ച്ച  ചെയ്യും.  ഇടക്കെപ്പോഴോ  അപ്പനെഴുന്നേറ്റു  പോയി  പായ  തട്ടി  കുടഞ്ഞു  വിരിച്ചു  കിടന്നുറങ്ങും . വലിയ  മാറ്റങ്ങള്‍  ഒന്നുമില്ലാതെ ഈ  ചര്യകളിലൂടെ  ആണ്  ഇത്ര  ദിവസങ്ങള്‍  കടന്നു  പോയത് . അപ്പനും  തനിക്കുമായെടുത്ത  മടക്ക  ടിക്കറ്റ്‌  പെട്ടിയിലീരിക്കുന്നു. അപ്പന്റെ  അടുത്ത് പറഞ്ഞാലോ  എങ്ങിനെ  ആയിരിക്കും  അപ്പന്‍  പ്രതികരിക്ക.  ഞാന്‍ എഴുന്നേറ്റു  അപ്പന്റെ  കട്ടിലില്‍  ചെന്നിരുന്നു. 
“നീയെന്താ  ഉറങ്ങാത്തെ?”
“വെറുതെ  ഉറക്കം   വന്നില്ല  ഞാന്‍  മറ്റന്നാള്‍  തിരികെ  പോകും ” അപ്പോഴും  അപ്പനെ  കൊണ്ട്  പോകാനാണ്  ഞാന്‍  വന്നതെന്ന്  പറയാനുള്ള  ധൈര്യം  എനിക്കുണ്ടായില്ല . 
"ആലീസും  മക്കളും  തനിച്ചല്ലേ  അവിടെ  നിനക്കവധിയും  കുറവായിരിക്കുമല്ലോ.  ആ  കിണറ്റുകരയില്‍  ഒരേത്തക്കുല  നില്‍പ്പുണ്ട്  ആ  രാധയോടു  പറഞ്ഞാല്‍  വറുത്തു  തരും.  ഒരു  ചക്കയുമിട്ടു  വറുക്കാം  പിള്ളേരുള്ളതല്ലേ  അവിടെ? തേങ്ങ  വിളഞ്ഞത്  ഉണ്ട് ഒരു  എട്ടു  പത്തെണ്ണം  കൊണ്ടുപൊയ്ക്കോ.  ആ  അച്ചുതന്റെ   മില്ലില്‍  നിന്നും  മൂന്നാല്  കിലോ  വെളിച്ചെണ്ണ  മേടിച്ചോ.   ഞാന്‍  തേങ്ങ  കൊടുത്തോളാം . കൊണ്ട്  പോകാന്‍  ബുദ്ധിമുട്ടില്ലാച്ചാല്‍  ഒരു  പത്തു  കിലോ  കുത്തരിയും  കൊണ്ട്  പൊയ്ക്കോ.  ഞാന്‍  സ്റ്റേഷനില്‍  കൊണ്ട്  തരാം  അവിടെ  വിന്‍സെന്റിനോട്  വരാന്‍  പറഞ്ഞാല്‍  മതിയല്ലോ."

 വല്ലാത്തൊരു  സങ്കടം  ഉള്ളില്‍  തിക്ക്  മുട്ടുന്നതറിഞ്ഞു  ഞാന്‍  വെറുതെ  വിക്കി
"ഞാനപ്പനെ  ഒന്ന്  കാണാന്‍  വെറുതെ …….” വാക്കുകള്‍  ഇടമുറിഞ്ഞു  ഇരുട്ടില്‍  എന്റെ  കണ്ണുകള്‍  നിറയുന്നത്  ഞാന്‍  പോലും  അറിയുന്നുണ്ടായിരുന്നില്ല .
“ഇനി  അവധിക്കു   വരുമ്പോള്‍  എല്ലാവരും  ഒരുമിച്ചു  വരണം . നീ  പോയി  കിടന്നോ ”
ഞാന്‍  അമ്മച്ചിയുടെ  കട്ടിലില്‍  കിടന്നു  ജനാലയിലൂടെ  കണ്ട  ഒറ്റ  നക്ഷത്രത്തെ  നോക്കി  വിങ്ങിപ്പൊട്ടി . 



യാത്രാമൊഴി


കനലെരിയുമീ വഴിയിലെന്‍ കൈവിരല്‍ത്തുമ്പുനിന്‍
 കൈകളില്‍ നിന്നൂര്‍ന്നു പോകുമ്പോഴും
ഒരുവേളയൊന്നു പിന്തിരിഞ്ഞു നോക്കാനാവാതെ
കാതങ്ങളകലേക്ക് മറഞ്ഞു പോകുമ്പോഴും
നിന്റെ സ്മൃതിപഥത്തില്‍ നിന്നെന്നെ 
കുറിച്ചുള്ളൊരോര്‍മ്മതന്നവസാന- 
മണ്‍ചെ‍രാതുമണഞ്ഞു പോകുമ്പോഴും
നിന്നെ പൊതിയുമന്ധകാരം പോലുമെന്‍
സ്നേഹമെന്നറിയുമ്പോഴും,
കാതോര്‍ത്തിരിക്കണമെനിക്കൊരു പിന്‍വിളിക്കായി
പറയരുതെന്നോടു നീയൊരിക്കലുമൊരു യാത്രാമൊഴി
ഈ ജന്മത്തിലെന്നല്ല; വരും ജന്മങ്ങളിലും